നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് എമി ബോഷര്‍ പൈ

സങ്കടവും സന്തോഷവും

നാലാഴ്ചയ്ക്കുള്ളിൽ മൂന്ന് വേർപാടുകൾ അനുഭവിച്ച ആഞ്ചലയുടെ കുടുംബം ദുഃഖത്താൽ പുളഞ്ഞു. അവളുടെ അനന്തരവന്റെ പെട്ടെന്നുള്ള മരണത്തെത്തുടർന്ന്, ആഞ്ചലയും അവളുടെ രണ്ട് സഹോദരിമാരും മൂന്ന് ദിവസം അടുക്കള മേശയ്ക്ക് ചുറ്റും ഒത്തുകൂടി, ഒരു പാത്രം വാങ്ങാനും ഭക്ഷണം എടുക്കാനും ശവസംസ്‌കാര ചടങ്ങിൽ പങ്കെടുക്കാനും മാത്രമാണ് പുറത്തുപോയത്. മേസന്റെ മരണത്തിൽ അവർ കരയുമ്പോൾ, ഇളയ സഹോദരിയുടെ ഉള്ളിൽ വളരുന്ന പുതിയ ജീവിതത്തിന്റെ അൾട്രാസൗണ്ട് ഫോട്ടോകളിൽ അവർ സന്തോഷിച്ചു.

കാലക്രമേണ, എസ്രായുടെ പഴയനിയമ പുസ്തകത്തിൽ നിന്ന് ആഞ്ചല ആശ്വാസവും പ്രതീക്ഷയും കണ്ടെത്തി. ബാബിലോന്യർ ദേവാലയം നശിപ്പിക്കുകയും അവരുടെ പ്രിയപ്പെട്ട നഗരത്തിൽ നിന്ന് അവരെ നാടുകടത്തുകയും ചെയ്ത ശേഷം ദൈവജനം യെരൂശലേമിലേക്ക് മടങ്ങുന്നതിനെ അത് വിവരിക്കുന്നു (എസ്രാ 1 കാണുക). ആലയ പുനർനിർമ്മിക്കുന്നത് എസ്രാ വീക്ഷിക്കവേ, ദൈവത്തെ സന്തോഷിപ്പിക്കുന്ന സ്തുതികൾ കേട്ടു (3:10-11). എന്നാൽ പ്രവാസത്തിനു മുമ്പുള്ള ജീവിതത്തെ ഓർത്തിരുന്നവരുടെ കരച്ചിലും അവൻ ശ്രദ്ധിച്ചു (വാ. 12).

ഒരു വാക്യം പ്രത്യേകിച്ച് ആഞ്ചലയെ ആശ്വസിപ്പിച്ചു: 'അങ്ങനെ ജനത്തിൽ സന്തോഷഘോഷത്തിന്റെ ശബ്ദവും കരച്ചലിന്റെ ശബ്ദവും തമ്മിൽ തിരിച്ചറിവാൻ കഴിയാതെയിരുന്നു; ജനം അത്യുച്ചത്തിൽ ഘോഷിച്ചതുകൊണ്ടു ഘോഷം ബഹുദൂരം കേട്ടു' (വാ. 13). അഗാധമായ ദുഃഖത്തിൽ മുങ്ങിയാലും സന്തോഷം പ്രത്യക്ഷപ്പെടുമെന്ന് അവൾ തിരിച്ചറിഞ്ഞു.

നാമും പ്രിയപ്പെട്ട ഒരാളുടെ മരണത്തിൽ ദുഃഖിച്ചേക്കാം, അല്ലെങ്കിൽ മറ്റൊരു നഷ്ടത്തിൽ വിലപിച്ചേക്കാം. അങ്ങനെയെങ്കിൽ, അവൻ നമ്മെ കേൾക്കുകയും അവന്റെ കരങ്ങളിൽ നമ്മെ ചേർക്കുകയും ചെയ്യുന്നു എന്നറിഞ്ഞുകൊണ്ട്, നമ്മുടെ വേദനയുടെ കരച്ചിൽ സന്തോഷിക്കുന്ന നിമിഷങ്ങൾക്കൊപ്പം ദൈവത്തോട് പ്രകടിപ്പിക്കാം.

വലിയ സ്‌നേഹം

ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ യേശുവിന്റെ ത്യാഗത്തെ അനുസ്മരിക്കുകയും അവന്റെ പുനരുത്ഥാനം ആഘോഷിക്കുകയും ചെയ്യുന്ന, വിശുദ്ധ വാരത്തിന് ദിവസങ്ങൾക്ക് മുമ്പ്, തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ഒരു സൂപ്പർമാർക്കറ്റിലേക്ക് ഒരു തീവ്രവാദി തോക്കുമായി ഇരച്ചുകയറി വെടിവയ്പ്പ് നടത്തുകയും രണ്ട് പേരെ കൊല്ലുകയും ചെയ്തു. ചർച്ചകൾക്ക് ശേഷം, ഒരു ബന്ദിയെ ഒഴികെ എല്ലാവരെയും തീവ്രവാദി മോചിപ്പിച്ചു, അവരെ അവൻ മനുഷ്യകവചമാക്കി മാറ്റി. അപകടം അറിഞ്ഞ്, പോലീസ് ഓഫീസർ അർനൗഡ് ബെൽട്രേം അചിന്തനീയമായത് ചെയ്തു: സ്ത്രീയുടെ സ്ഥാനം ഏറ്റെടുക്കാൻ അദ്ദേഹം സന്നദ്ധനായി. കുറ്റവാളി അവളെ വിട്ടയച്ചു, പക്ഷേ തുടർന്നുണ്ടായ സംഘർഷത്തിൽ ബെൽട്രേമിന് പരിക്കേൽക്കുകയും പിന്നീട് മരിക്കുകയും ചെയ്തു.

പോലീസ് ഉദ്യോഗസ്ഥനെ അറിയാവുന്ന ഒരു ശുശ്രൂഷകൻ യേശുവിലുള്ള വിശ്വാസമാണ് അദ്ദേഹത്തിന്റെ ധീരതയ്ക്കു കാരണമെന്ന് യോഹന്നാൻ 15:13-ലെ വാക്കുകൾ ചൂണ്ടിക്കാണിച്ചുകൊണ്ടു പറഞ്ഞു: "സ്‌നേഹിതന്മാർക്കുവേണ്ടി ജീവനെ കൊടുക്കുന്നതിലും അധികമുള്ള സ്‌നേഹം ആർക്കും ഇല്ല.’' ശിഷ്യന്മാരോടൊരുമിച്ചുള്ള അവസാനത്തെ അത്താഴത്തിനു ശേഷം ക്രിസ്തു അവരോട് പറഞ്ഞ വാക്കുകളായിരുന്നു അത്. "ഞാൻ നിങ്ങളെ സ്‌നേഹിച്ചിരിക്കുന്നതുപോലെ നിങ്ങളും തമ്മിൽ തമ്മിൽ സ്‌നേഹിക്കേണം'' (വാ. 12) എന്നും ഒരാളുടെ ജീവൻ മറ്റൊരാൾക്കുവേണ്ടി സമർപ്പിക്കുന്നതാണ് ഏറ്റവും വലിയ സ്‌നേഹമെന്നും അവൻ തന്റെ സ്‌നേഹിതരോടു പറഞ്ഞു (വാ. 13). അടുത്ത ദിവസം, നമ്മുടെ പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കാൻ ക്രൂശിലേക്കു പോയപ്പോൾ യേശു ചെയ്തത് ഇതാണ്-അവനു മാത്രമേ അതിനു കഴിയൂ.

അർനൗഡ് ബെൽട്രേമിന്റെ ധീരത പിന്തുടരാൻ ഞങ്ങൾ ഒരിക്കലും വിളിക്കപ്പെട്ടു എന്നു വരില്ല. എന്നാൽ നാം ദൈവസ്‌നേഹത്തിൽ നിലനിൽക്കുമ്പോൾ, നമ്മുടെ സ്വന്തം പദ്ധതികളും ആഗ്രഹങ്ങളും മാറ്റിവെച്ച് അവന്റെ മഹത്തായ സ്‌നേഹത്തിന്റെ കഥ പങ്കുവെക്കാൻ ശ്രമിക്കുന്നതിലൂടെ നമുക്ക് മറ്റുള്ളവരെ ത്യാഗപൂർവ്വം സേവിക്കാൻ കഴിയും,

ജീവിതത്തിനായുള്ള സുഹൃത്തുക്കൾ

ഇംഗ്ലീഷ് കവിയായ വില്യം കൗപ്പർ (1731-1800), തന്റെ പാസ്റ്ററായ ജോൺ ന്യൂട്ടണിൽ (1725-1807) ഒരു സുഹൃത്തിനെ കണ്ടെത്തി. കൗപ്പർ വിഷാദവും ഉത്കണ്ഠയും അനുഭവിച്ചിരുന്നതിനാൽ ഒന്നിലധികം തവണ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു. ന്യൂട്ടൺ അദ്ദേഹത്തെ സന്ദർശിക്കുമ്പോൾ, അവർ ഒരുമിച്ച് ദീർഘനേരം നടക്കുകയും ദൈവത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്യുമായിരുന്നു. സർഗ്ഗാത്മകര രചനയിൽ ഇടപെടുന്നതും കവിതയെഴുതാൻ ഒരു കാരണം ഉണ്ടാകുന്നതും കൗപ്പറിന് പ്രയോജനപ്പെടുമെന്ന് കരുതി, ഒരു സ്തുതിഗീത സമാഹാരം ഉണ്ടാക്കാനുള്ള ആശയം ജോൺ ന്യൂട്ടൺ മുന്നോട്ടുവെച്ചു. “ദൈവം നിഗൂഢമായ രീതിയിൽ നീങ്ങുന്നു’’ എന്നതുൾപ്പെടെ നിരവധി ഗാനങ്ങൾ കൗപ്പർ സംഭാവന ചെയ്തു. ന്യൂട്ടൺ മറ്റൊരു സഭയിലേക്കു മാറിയപ്പോൾ, അദ്ദേഹവും കൗപ്പറും ഗാഢ സുഹൃത്തുക്കളായി തുടരുകയും കൗപ്പറിന്റെ ജീവിതകാലം മുഴുവൻ പതിവായി കത്തിടപാടുകൾ നടത്തുകയും ചെയ്തു.

പഴയനിയമത്തിലെ ദാവീദും യോനാഥാനും തമ്മിലുള്ള സൗഹൃദത്തിലും കൗപ്പറും ന്യൂട്ടനും തമ്മിലുളള ശക്തമായ സൗഹൃദത്തിലും സമാനതകൾ ഞാൻ കാണുന്നു. ദാവീദ് ഗൊല്യാത്തിനെ തോൽപ്പിച്ചതിനുശേഷം, “യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്‌നേഹിച്ചു” (1 ശമൂവേൽ 18:1). യോനാഥൻ ശൗൽ രാജാവിന്റെ മകനാണെങ്കിലും, രാജാവിന്റെ അസൂയയ്ക്കും കോപത്തിനും എതിരെ ദാവീദിനെ പ്രതിരോധിച്ചു, ദാവീദിനെ എന്തിന് കൊല്ലണം എന്ന് പിതാവിനോട് ചോദിച്ചു. മറുപടിയായി, “അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാടി’’ (20:33). യോനാഥാൻ ആയുധത്തിന്റെ മുമ്പിൽ നിന്ന് ഒഴിഞ്ഞുമാറി എങ്കിലും തന്റെ സുഹൃത്തിനു നേരെയുള്ള പിതാവിന്റെ ഈ ലജ്ജാകരമായ പെരുമാറ്റത്തിൽ ദുഃഖിതനായി (വാ. 34).

ഇരു സുഹൃത്തുക്കളെ സംബന്ധിച്ചും, ദൈവത്തെ സേവിക്കാനും സ്‌നേഹിക്കാനും അവർ പരസ്പരം പ്രേരിപ്പിച്ചതിനാൽ അവരുടെ ബന്ധം ജീവസ്സുറ്റതായിരുന്നു. സമാനമായി ഇന്ന് ഒരു സുഹൃത്തിനെ നിങ്ങൾക്ക് എങ്ങനെ പ്രോത്സാഹിപ്പിക്കാൻ കഴിയും?

പ്രതീക്ഷകളും ആഗ്രഹങ്ങളും

ഞാൻ ഇംഗ്ലണ്ടിലേക്ക് താമസം മാറിയപ്പോൾ, താങ്ക്‌സ്ഗിവിംഗ് എന്ന അമേരിക്കൻ അവധി നവംബറിലെ മറ്റൊരു വ്യാഴാഴ്ച മാത്രമായി മാറി. അതുകഴിഞ്ഞുള്ള വാരാന്ത്യത്തിൽ ഞാൻ ഒരു വിരുന്ന് ഒരുക്കിയെങ്കിലും, ആ ദിവസം എന്റെ കുടുംബത്തോടും സുഹൃത്തുക്കളോടും ഒപ്പം ആയിരിക്കാൻ ഞാൻ ആഗ്രഹിച്ചു. എന്നിട്ടും എന്റെ ആഗ്രഹങ്ങൾ എനിക്ക് മാത്രമുള്ളതല്ലെന്ന് ഞാൻ മനസ്സിലാക്കി. വിശേഷാവസരങ്ങളിലും അവധി ദിവസങ്ങളിലും പ്രിയപ്പെട്ടവരോടൊപ്പം ആയിരിക്കാൻ നമ്മൾ എല്ലാവരും കൊതിക്കുന്നു. നമ്മൾ ആഘോഷിക്കുമ്പോൾ പോലും, കൂടെയില്ലാത്ത ആരുടെയെങ്കിലും അസാന്നിധ്യം നമുക്ക് അനുഭവപ്പെട്ടേക്കാം അല്ലെങ്കിൽ നമ്മുടെ ചിതറിപ്പോയ കുടുംബത്തിന് സമാധാനമുണ്ടാകാൻ നാം പ്രാർത്ഥിച്ചേക്കാം.

ഇത്തരം സമയങ്ങളിൽ, ശലോമോൻ രാജാവിന്റെ ഒരു സദൃശവാക്യമുൾപ്പെടെ, ബൈബിളിലെ ജ്ഞാനത്തെക്കുറിച്ച് പ്രാർത്ഥിക്കുകയും ധ്യാനിക്കുകയും ചെയ്യുന്നത് എന്നെ സഹായിച്ചിട്ടുണ്ട്: “ആശാവിളംബനം ഹൃദയത്തെ ക്ഷീണിപ്പിക്കുന്നു; ഇച്ഛാനിവൃത്തിയോ ജീവവൃക്ഷം തന്നേ’’ (സദൃശവാക്യങ്ങൾ 13:12). ഈ സദശവാക്യത്തിൽ, ശലോമോൻ തന്റെ ജ്ഞാനം പങ്കുവെച്ച അർത്ഥവത്തായ വാക്യങ്ങളിലൊന്ന്, “ആശാവിളംബനം’’ സംഭവിക്കുമെന്നാണ്. വളരെയധികം ആഗ്രഹിച്ച ഒന്നിന്റെ കാലതാമസം ഉത്കണ്ഠയ്ക്കും വേദനയ്ക്കും കാരണമാകും. എന്നാൽ ആഗ്രഹം പൂർത്തീകരിക്കപ്പെടുമ്പോൾ, അത് ജീവന്റെ ഒരു വൃക്ഷം പോലെയാണ് - ഉന്മേഷവും ഉണർവും അനുഭവിക്കാൻ നമ്മെ അനുവദിക്കുന്ന ഒന്ന്.

നമ്മുടെ ചില പ്രതീക്ഷകളും ആഗ്രഹങ്ങളും ഉടനടി നിവർത്തിക്കപ്പെടണമെന്നില്ല, ചിലത് നാം മരിച്ചതിനു് ശേഷം ദൈവത്തിലൂടെ മാത്രമേ നിറവേറ്റപ്പെടുകയുള്ളൂ. നമ്മുടെ ആഗ്രഹം എന്തുതന്നെയായാലും, അവൻ നമ്മെ നിരന്തരം സ്‌നേഹിക്കുന്നുവെന്നറിഞ്ഞുകൊണ്ട് നമുക്ക് അവനിൽ ആശ്രയിക്കാം. കൂടാതെ, ഒരു ദിവസം, നാം അവനോടൊപ്പം വിരുന്നു കഴിക്കുകയും അവനു നന്ദി പറയുകയും ചെയ്യുന്ന വേളയിൽ നമ്മുടെ പ്രിയപ്പെട്ടവരുമായി വീണ്ടും ഒന്നിക്കും (വെളിപ്പാട് 19:6-9 കാണുക).

നമ്മുടെ അയൽക്കാരെ സ്‌നേഹിക്കുക

കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത് സാമൂഹിക അകലം പാലിക്കലിന്റെയും ലോക്ക്ഡൗണിന്റെയും ദിവസങ്ങളിൽ, മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ തന്റെ “ബർമിംഗ്ഹാം ജയിലിൽ നിന്നെഴുതിയ കത്തിൽ’’ എഴുതിയ വാക്കുകൾ സത്യമായി. അനീതിയെക്കുറിച്ച് സംസാരിക്കുമ്പോൾ, മറ്റൊരു നഗരത്തിൽ എന്താണ് സംഭവിക്കുന്നതെന്ന് ആശങ്കപ്പെടാതെ ഒരു നഗരത്തിൽ വെറുതെ ഇരിക്കുവാൻ തനിക്കു കഴികയില്ലെന്ന്, അദ്ദേഹം അഭിപ്രായപ്പെട്ടു. “നാം പരസ്പര ബന്ധത്തിന്റെ ഒഴിവാക്കാനാകാത്ത ശൃംഖലയിൽ അകപ്പെട്ടിരിക്കുന്നു,’’ അദ്ദേഹം പറഞ്ഞു, “വിധിയുടെ ഒരൊറ്റ വസ്ത്രത്താൽ കൂട്ടിക്കെട്ടപ്പെട്ടിരിക്കുന്നു. ഒരാളെ നേരിട്ട് ബാധിക്കുന്നതെന്തും പരോക്ഷമായി നമ്മെയെല്ലാം ബാധിക്കുന്നു.’’

അതുപോലെ, വൈറസ് പടരുന്നത് തടയാൻ ലോകമെമ്പാടുമുള്ള നഗരങ്ങളും രാജ്യങ്ങളും അടച്ചതിനാൽ കോവിഡ് 19 മഹാമാരി നമ്മുടെ ബന്ധത്തെ എടുത്തുകാണിച്ചു. ഒരു നഗരത്തെ ബാധിച്ചത് താമസിയാതെ മറ്റൊരു നഗരത്തെ ബാധിച്ചേക്കാം.

അനേകം നൂറ്റാണ്ടുകൾക്ക് മുമ്പ്, മറ്റുള്ളവരെ  എങ്ങനെ കരുതണമെന്ന് ദൈവം തന്റെ ജനത്തോട് നിർദ്ദേശിച്ചു. മോശയിലൂടെ, യിസ്രായേല്യരെ നയിക്കാനും ഒരുമിച്ച് ജീവിക്കുന്നതിനു സഹായിക്കാനുമുള്ള നിയമം അവിടുന്നു നൽകി. “കൂട്ടുകാരന്റെ മരണത്തിന്നായി നിഷ്‌കർഷിക്കരുതു’’ (ലേവ്യപുസ്തകം 19:16); “നിന്റെ ജനത്തിന്റെ മക്കളോടു പക വെക്കരുതു; കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്‌നേഹിക്കേണം’’ (വാ. 18). ആളുകൾ തങ്ങളുടെ ജീവനെപ്പോലെ മറ്റുള്ളവരുടെ ജീവനെ വിലമതിച്ച് അവരെ കരുതുന്നില്ലെങ്കിൽ സമൂഹങ്ങൾ തകരാൻ തുടങ്ങുമെന്ന് ദൈവത്തിന് അറിയാമായിരുന്നു.

നമുക്കും ദൈവത്തിന്റെ നിർദേശങ്ങളുടെ ജ്ഞാനം ഉൾക്കൊള്ളാൻ കഴിയും. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ, മറ്റുള്ളവരെ എങ്ങനെ നന്നായി സ്‌നേഹിക്കാമെന്നും സേവിക്കാമെന്നും അവിടുത്തോട് ചോദിക്കുമ്പോൾ, നമ്മൾ അവരുമായി എത്രമാത്രം പരസ്പരബന്ധിതരാണെന്ന് നമുക്ക് ഓർമ്മിക്കാൻ കഴിയും.

യഥാർത്ഥ മാറ്റം

സൗത്ത് ലണ്ടനിലെ പ്രക്ഷുബ്ധമായ ഒരു വീട്ടിൽ വളർന്ന ക്ലോഡ് പതിനഞ്ചാം വയസ്സിൽ മരിജുവാനയും ഇരുപത്തിയഞ്ച് വയസ്സുള്ളപ്പോൾ ഹെറോയിനും വിൽക്കാൻ തുടങ്ങി. തന്റെ പ്രവർത്തനങ്ങൾക്ക് ഒരു മറ ആവശ്യമായിരുന്ന അയാൾ, യുവാക്കൾക്ക് ഒരു മാർഗദർശിയായി പ്രവർത്തിച്ചു. താമസിയാതെ, യേശുവിൽ വിശ്വസിക്കുന്ന തന്റെ മാനേജരിൽ കൗതുകം തോന്നിയ ആയൾ, കൂടുതൽ അറിയാൻ ആഗ്രഹിച്ചു. ക്രിസ്തീയ വിശ്വാസത്തെക്കുറിച്ചു പഠിക്കുന്ന ഒരു കോഴ്‌സിൽ പങ്കെടുത്ത ശേഷം, തന്റെ ജീവിതത്തിലേക്ക് വരാൻ അവൻ ക്രിസ്തുവിനെ “വെല്ലുവിളിച്ചു.”  “എനിക്ക് സ്വാഗതാർഹമായ ഒരു സാന്നിധ്യം അനുഭവപ്പെട്ടു” അയാൾ പറഞ്ഞു. “ആളുകൾ പെട്ടെന്ന് എന്നിൽ ഒരു മാറ്റം കണ്ടു. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള മയക്കുമരുന്ന് വ്യാപാരി ഞാനായിരുന്നു!”

യേശു അവിടം കൊണ്ടവസാനിപ്പിച്ചില്ല.  അടുത്ത ദിവസം ക്ലോഡ് ഒരു ബാഗ് കൊക്കെയ്ൻ തൂക്കിനോക്കിയപ്പോൾ, അയാൾ ചിന്തിച്ചു, ഇത് ഭ്രാന്താണ്. ഞാൻ ആളുകൾക്ക് വിഷം കൊടുക്കുകയാണ്! മയക്കുമരുന്ന് വിൽപ്പന നിർത്തി ഒരു ജോലി നേടണമെന്ന് അയാൾ മനസ്സിലാക്കി. പരിശുദ്ധാത്മാവിന്റെ സഹായത്താൽ, അവൻ തന്റെ ഫോണുകൾ ഓഫ് ചെയ്തു, പിന്നെ ഒരിക്കലും തിരികെ പോയില്ല.

അപ്പൊസ്തലനായ പൗലൊസ് എഫെസൊസിലെ സഭയ്ക്ക് എഴുതിയപ്പോൾ പരാമർശിച്ചത് ഇത്തരത്തിലുള്ള മാറ്റമാണ്. ദൈവത്തിൽ നിന്ന് വേർപെട്ട് ജീവിക്കരുതെന്ന് അദ്ദേഹം ജനങ്ങളെ ആഹ്വാനം ചെയ്തു, “മുമ്പിലത്തെ നടപ്പു സംബന്ധിച്ചു ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” (എഫെസ്യർ 4:22, 24) എന്നു പൗലൊസ് അവരെ ഉത്സാഹിപ്പിച്ചു. പൗലൊസ് ഉപയോഗിച്ച ക്രിയാരൂപം സൂചിപ്പിക്കുന്നത് നാം പതിവായി പുതിയ മനുഷ്യനെ ധരിക്കണം എന്നാണ്.

ക്ലോഡിനെപ്പോലെ, നമ്മുടെ പുതുമനുഷ്യനെ പ്രദർശിപ്പിച്ചുകൊണ്ടു ജീവിക്കാനും കൂടുതൽ യേശുവിനെപ്പോലെ ആകുവാനും നമ്മെ സഹായിക്കുന്നതിൽ പരിശുദ്ധാത്മാവ് സന്തോഷിക്കുന്നു.

ഉള്ളിൽ വസിക്കുന്ന ക്രിസ്തു

ഇംഗ്ലീഷ് പ്രസംഗകനായ എഫ്.ബി. മേയർ (1847-1929) “ഉള്ളിൽ വസിക്കുന്ന ക്രിസ്തുവിന്റെ ആഴത്തിലുള്ള തത്വചിന്ത” എന്നു താൻ വിളിച്ചതിനെ ചിത്രീകരിക്കാൻ ഒരു മുട്ടയുടെ ഉദാഹരണം ഉപയോഗിച്ചു. ബീജസങ്കലനം നടന്ന മഞ്ഞക്കരു ഒരു ചെറിയ “ഭ്രൂണം” വഹിക്കുന്നുവെന്നും, അത് തോടിനുള്ളിൽ ഒരു കോഴിക്കുഞ്ഞായി രൂപപ്പെടുന്നതുവരെ ഓരോ ദിവസവും കൂടുതൽ കൂടുതൽ വളരുന്നതായും അദ്ദേഹം പറഞ്ഞു. അതുപോലെ യേശുവും തന്റെ പരിശുദ്ധാത്മാവിലൂടെ നമ്മെ രൂപാന്തരപ്പെടുത്തിക്കൊണ്ട് നമ്മുടെയുള്ളിൽ ജീവിക്കാനായി വരുന്നു. മേയർ പറഞ്ഞു, “ഇപ്പോൾ മുതൽ ക്രിസ്തു വളരുകയും വർദ്ധിക്കുകയും മറ്റെല്ലാം തന്നിലേക്ക് ആഗിരണം ചെയ്യുകയും ചെയ്തുകൊണ്ട് നിങ്ങളിൽ രൂപം കൊള്ളുന്നു.” 

പരിശുദ്ധാത്മാവിലൂടെ വിശ്വാസികളിൽ വസിക്കുന്ന ക്രിസ്തുവിന്റെ അത്ഭുതകരമായ യാഥാർത്ഥ്യം തന്റെ വാക്കുകൾക്ക് പൂർണ്ണമായി വിനിമയം ചെയ്യാൻ കഴിയില്ലെന്ന് മനസ്സിലാക്കിക്കൊണ്ട്, യേശുവിന്റെ സത്യങ്ങൾ അപൂർണ്ണമായി പ്രസ്താവിച്ചതിന് അദ്ദേഹം ക്ഷമാപണം നടത്തി. എന്നിരുന്നാലും, “ഞാൻ എന്റെ പിതാവിലും നിങ്ങൾ എന്നിലും ഞാൻ നിങ്ങളിലും എന്നു നിങ്ങൾ അന്നു അറിയും” (യോഹന്നാൻ 14: 20) എന്ന് യേശു പറഞ്ഞപ്പോൾ അർത്ഥമാക്കിയത്, എത്ര അപൂർണ്ണമായിട്ടാണെങ്കിലും മറ്റുള്ളവരുമായി പങ്കുവയ്ക്കണമെന്ന് അദ്ദേഹം തന്റെ ശ്രോതാക്കളെ നിർബന്ധിച്ചു. തന്റെ സ്‌നേഹിതരോടൊത്ത് അവസാനത്തെ അത്താഴത്തിന്റെ രാത്രിയിലാണ് യേശു ഈ വാക്കുകൾ പറഞ്ഞത്. അവനും അവന്റെ പിതാവും വന്ന് തന്നെ അനുസരിക്കുന്നവരുടെയുള്ളിൽ വസിക്കുമെന്ന് അവർ അറിയണമെന്ന് അവൻ ആഗ്രഹിച്ചു (വാ. 23). ഇത് സാധ്യമാണ്, കാരണം ആത്മാവിലൂടെ യേശു തന്നിൽ വിശ്വസിക്കുന്നവരിൽ വസിക്കുന്നു, അവരെ ഉള്ളിൽ നിന്ന് രൂപാന്തരപ്പെടുത്തന്നു.

നിങ്ങൾ എങ്ങനെ ചിത്രീകരിച്ചാലും, ക്രിസ്തു നമ്മുടെ ഉള്ളിൽ ജീവിക്കുന്നു, നമ്മെ നയിക്കുകയും അവനെപ്പോലെ വളരാൻ നമ്മെ സഹായിക്കുകയും ചെയ്യുന്നു.

പേരിന്റെ ശക്തി

മുംബൈയിലെ തെരുവിൽ കഴിയുന്ന കുറെ കുട്ടികളുടെ പേര് ചേർത്ത് രഞ്ജിത്ത് ഒരു പാട്ട് ഉണ്ടാക്കി. ഓരോ പേരിനും വ്യത്യസ്തമായ സംഗീതം നല്കി അതിന്റെ ട്യൂൺ അവരെ പഠിപ്പിച്ചു, അവരുടെ പേരിനെക്കുറിച്ച് അവർക്ക് ശുഭകരമായ ഒരു ഓർമ്മ ഉണ്ടാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. സ്നേഹപൂർവ്വമായ വിളി അന്യമായിരുന്ന ആ കുഞ്ഞുങ്ങൾക്ക് അദ്ദേഹം ഒരു ആദരം അർപ്പിക്കുകയായിരുന്നു.

ബൈബിളിൽ പേരുകൾക്ക് പ്രാധാന്യം കല്പിച്ചിട്ടുണ്ട്. പലപ്പോഴും അത് ഒരു വ്യക്തിയുടെ സ്വഭാവത്തെയോ പുതുതായി ലഭിച്ച ദൗത്യത്തെയോ സൂചിപ്പിക്കുന്നതാണ്. ഉദാഹരണത്തിന്, അബ്രാമിന്റെയും സാറായിയുടെയും പേരുകൾ ദൈവം മാറ്റി: ദൈവം അവരുടെ ദൈവവും അവർ ദൈവത്തിന്റെ ജനവുമായിരിക്കും എന്ന് അവരുമായി ഒരു സ്നേഹത്തിന്റെ ഉടമ്പടി ചെയ്തപ്പോഴാണ് ഈ പേരുകൾ മാറ്റിയത്. "ശ്രേഷ്ഠനായ പിതാവ്" എന്നർത്ഥമുള്ള അബ്രാം എന്നത്, " ബഹു ജാതികൾക്ക് പിതാവ്" എന്നർത്ഥമുള്ള അബ്രാഹാം എന്നാക്കി; " രാജകുമാരി " എന്നർത്ഥമുളള സാറായി എന്നത് "അനേകർക്ക് രാജകുമാരി" എന്നർത്ഥമുള്ള സാറാ എന്നാക്കി (ഉല്പത്തി 17:5, 15).

ദൈവം നല്കിയ ഈ പേരുകളിൽ അവർ ഇനി സന്തതിയില്ലാത്തവരായിരിക്കില്ല എന്ന വാഗ്ദത്തം കൂടി ഉണ്ടായിരുന്നു. സാറാ ഇസഹാക്കിനെ പ്രസവിച്ചപ്പോൾ അവർ അത്യാഹ്ലാദം മൂലം "അവൻ ചിരിക്കുന്നു" എന്നർത്ഥത്തിൽ ഇസഹാക്ക് എന്ന് പേരിട്ടു. സാറാ പറഞ്ഞു: "ദൈവം എനിക്ക് ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും " (ഉല്പത്തി 21:6).

നാം ആളുകളെ പേര് ചൊല്ലി വിളിക്കുമ്പോൾ നാം അവരെ ബഹുമാനിക്കുകയും അവർ ആരായിരിക്കേണം എന്ന് ദൈവം ഉദ്ദേശിക്കുന്ന കാര്യം ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഒരു വ്യക്തിയുടെ പ്രത്യേക ഗുണങ്ങളെ സൂചിപ്പിക്കുന്ന ഒരു ചെല്ലപ്പേര് പോലും ദൈവത്തിന്റെ ഛായയിൽ സൃഷ്ടിക്കപ്പെട്ട വ്യക്തിയെ ആ ഉദ്ദേശ്യത്തിൽ ഉറപ്പിക്കുന്നു.

എനിക്ക് സ്വന്തമായ ഇടം

സഭയിലെ ഒരു കൃതജ്ഞതാ സമ്മേളനത്തിനൊടുവിൽ എല്ലാവരും അവരുടെ ആനന്ദവും ഐക്യവും പ്രകടിപ്പിക്കാനായി വട്ടത്തിൽ നിന്ന് നൃത്തച്ചുവടുകൾ വെച്ചു. ബാരി ഒരു വലിയ പുഞ്ചിരിയോടെ മാറി നിന്ന് നിരീക്ഷിക്കുകയായിരുന്നു. ഇത്തരം അവസരങ്ങളെ താൻ എത്രമാത്രം ആഗ്രഹിച്ചിരുന്നു എന്ന് അവൻ പറഞ്ഞു. "ഇത് ഇനി എന്റെ കുടുംബമാണ്. ഇതാണെന്റെ സമൂഹം. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ഉള്ള ഒരിടം ഞാൻ കണ്ടെത്തിയിരിക്കുന്നു. ഇവിടെയാണ് എനിക്ക് സ്വന്തമായ ഇടം. "

ചെറുപ്പത്തിൽ ബാരി  മാനസികവും ശാരീരികവുമായി ക്രൂരമായ പീഡനം സഹിച്ചു; ജീവിതത്തിൽ സന്തോഷം നഷ്ടപ്പെട്ടു. എന്നാൽ അവന്റെ സ്ഥലത്തെ സഭ അവനെ യേശുവുമായുള്ള ബന്ധത്തിലേക്ക് നടത്തി. അവരുടെ കലർപ്പില്ലാത്ത സന്തോഷവും ഐക്യവും കണ്ട് അവൻ ക്രിസ്തുവിനെ അനുകരിക്കുവാനും, സ്നേഹവും അംഗീകാരവും അനുഭവിക്കുവാനും തുടങ്ങി.

സങ്കീർത്തനങ്ങൾ 133-ൽ, ദൈവജനത്തിന്റെ "ശുഭവും മനോഹരവുമായ" ഐക്യത്തിന്റെ ദൂരവ്യാപകമായ സത്ഫലങ്ങൾ വിവരിക്കുവാൻ, ദാവീദ് രാജാവ് ശക്തമായ പ്രതീകങ്ങൾ ഉപയോഗിക്കുന്നു. അമൂല്യ തൈലം കൊണ്ട് ഒരാളെ അഭിഷേകം ചെയ്തിട്ട് ആ തൈലം വസ്ത്രാഗ്രങ്ങളിലേക്ക് ഒഴുകിയിറങ്ങുന്നതുപോലെ (വാ.2 ) ആണെന്ന് താൻ പറഞ്ഞിരിക്കുന്നു. ഇങ്ങനെ അഭിഷേകം ചെയ്യുന്നത് പുരാതന കാലത്ത് പതിവായിരുന്നു; പ്രത്യേകിച്ചും ഒരാളെ ഭവനത്തിലേക്ക് സ്വീകരിക്കുമ്പോൾ. ദാവീദ്, ഈ ഐക്യത്തെ വീണ്ടും, പർവ്വതത്തിൽ പെയ്ത് ജീവനും സമൃദ്ധിയും ഉളവാക്കുന്ന മഞ്ഞിനോടും ഉപമിക്കുന്നു (വാ. 3) .

തൈലം ഒരു മുറിയിൽ സുഗന്ധം പരത്തുകയും മഞ്ഞ് വരണ്ട പ്രദേശത്തെ ഈർപ്പമുള്ളതാക്കുകയും ചെയ്യുന്നു. ഏകാന്തത അനുഭവിക്കുന്നവർക്ക് സ്വീകരണം നല്കുന്നതുപോലെ, ഐക്യവും നല്ലതും ആനന്ദദായകവുമാണ്. നമ്മിലൂടെ നന്മ ഉണ്ടാകുവാനായി ക്രിസ്തുവിൽ ഒരുമിച്ചായിരിക്കാൻ നമുക്ക് പരിശ്രമിക്കാം.

പരിശോധനകൾക്കുള്ള കൃപ

ശ്രീദേവി, കുട്ടിയായിരിക്കുമ്പോൾ മുതൽ കഴുത്തിനു താഴേയ്ക്ക് ശരീരം തളർന്ന അവസ്ഥയിലായിരുന്നു. മുറ്റ് കുട്ടികൾ വെളിയിൽ കളിക്കുമ്പോൾ, അവൾ തന്റെ ആവശ്യങ്ങൾക്ക് മറ്റുള്ളവരെ, പ്രത്യേകിച്ച് അവളുടെ പിതാവിനെ, വളരെയധികം ആശ്രയിച്ചു. അവളുടെ ഗ്രാമത്തിൽ യാദൃത്ഥികമായി പ്രദർശിപ്പിക്കപ്പെട്ട ക്രിസ്തീയ ചലച്ചിത്രം “കരുണാമൂർത്തി’’ അവളുടെ ജീവിതത്തെ സ്പർശിച്ചു, അവൾ തന്റെ ഹൃദയം ക്രിസ്തുവിൽ സമർപ്പിച്ചു. പിന്നീട് അവളുമായി ബന്ധപ്പെടുന്ന എല്ലാവരുടെയും പ്രോത്സാഹനത്തിന്റെ അംബാസഡറായി അവൾ മാറി.

കഷ്ടതകൾ കൂടെക്കൂടെ സംഭവിക്കാറുണ്ടെന്ന് അനുഭവത്തിൽ നിന്ന് അവൾക്കറിയാമായിരുന്നു, പക്ഷേ ദൈവം ഒരിക്കലും താൻ സ്‌നേഹിക്കുന്നവരെ ഉപേക്ഷിക്കുകയില്ല. നിരുത്സാഹത്തോടെ അവളുടെ അടുക്കൽ വന്ന എല്ലാവരോടും അവൾ ക്രിസ്തുവിന്റെ സ്‌നേഹം പങ്കിട്ടു. അവളുടെ ഓട്ടത്തിന്റെ അവസാനത്തിൽ, അവൾ 180-ലധികം ആളുകളെ കർത്താവിലേക്കു നയിച്ചു, അവൾ സ്പർശിച്ച പലരും മിഷനറിമാരും ശുശ്രൂഷകരും ആയിത്തീർന്നു.

മോശെയും കഷ്ടതകളും കലഹങ്ങളും നേരിട്ടു എങ്കിലും, ദൈവത്തിന്റെ സാന്നിധ്യം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു. അവൻ യിസ്രായേല്യരുടെ നേതൃത്വം യോശുവയ്ക്കു കൈമാറിയപ്പോൾ, ഉറപ്പും ധൈര്യവും ഉള്ളവനായിരിക്കാൻ ആ യുവാവിനോടവൻ പറഞ്ഞു, കാരണം “നിന്റെ ദൈവമായ യഹോവ തന്നേ നിന്നോടുകൂടെ പോരുന്നു’’ (ആവർത്തനം 31:6). യിസ്രായേൽമക്കൾ വാഗ്ദത്തദേശത്തു പ്രവേശിച്ച് അതിനെ കീഴടക്കുമ്പോൾ ഭയാനകമായ ശത്രുക്കളെ നേരിടേണ്ടിവരുമെന്ന് അറിയാമായിരുന്ന മോശെ, യോശുവയോടു പറഞ്ഞു, “നീ പേടിക്കരുതു, ഭ്രമിക്കയുമരുതു’’ (വാ. 8).

 വീണുപോയ ലോകത്തിൽ ക്രിസ്തുവിന്റെ ശിഷ്യന്മാർക്ക് പ്രയാസങ്ങളും കലഹങ്ങളും നേരിടേണ്ടിവരും, എന്നാൽ നമ്മെ ആശ്വസിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും നമ്മോടൊപ്പം ദൈവത്തിന്റെ ആത്മാവുണ്ട്. അവൻ ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയില്ല.